“മിനിയുടെ കഥകളുടെ ലോകം”

എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി

8/8/14

വിടപറയാൻനേരത്ത് വരുന്ന വിരുന്നുകാർ

 മുൻ‌കുറിപ്പ്:
  1. ബ്ലോഗർമാരുടെ കൂട്ടത്തിൽ താരമായി മാറിയ എച്‌മുക്കുട്ടിയുടെ കഥ, ‘ത്രിവേണീ ഒഴുകും കാലം’ വായിച്ച് ഒത്തിരിനേരം ആ കഥയിൽ ലയിച്ചിരുന്നപ്പോൾ,,, മറ്റൊരു കഥ എന്റെ മനസ്സിൽ ഒഴുകിവന്നു. കടപ്പാട് എച്ച്മുക്കുട്ടിക്,,,
  2. ഈ കഥ സീനിയർ സിറ്റിസൺ വാർഷികാഘോഷ സമയത്ത് നടക്കുന്ന മത്സരത്തിന് അയച്ചുകൊടുത്തെങ്കിലും കപ്പൊന്നും കിട്ടിയില്ല. എങ്കിലും വയോജനശബ്ദം ആഗസ്റ്റ് ലക്കത്തിൽ കഥ പ്രസിദ്ധീകരിച്ചതിനാൽ സന്തോഷപൂർവ്വം നന്ദി പറയുന്നു.
  3. ഇനി നമുക്ക് കഥ വായിക്കാം,,,
               
വിടപറയാൻനേരത്ത് വരുന്ന വിരുന്നുകാർ
                  ചാവാൻ‌കെടക്കുന്ന ഈ വയസ്സനെ അവസാനകാലത്ത് നോക്കാനുള്ള യോഗം എനക്കായിരിക്കും. വല്യ നെലേല് ജീവിക്കുന്ന മോനും‌മോളും ഉണ്ടായിട്ടെന്താ,,, മരിക്കാൻ കെടക്കുമ്പം വായീല് ഇച്ചിരി വെള്ളം ഉറ്റിക്കാൻ ഈ കാർത്തി തന്നെ വേണംന്നാ തോന്നുന്നത്. കൂടി വന്നാൽ ഒരാഴ്ച,, അത്രക്ക് വയ്യാതായ തന്തയാണ്. ആയകാലത്ത് കോളേജിലെ വല്യ മാഷായിരുന്നു പോലും,,, കാണുമ്പം അങ്ങനെതന്നെയാ തോന്നുന്നത്; വയസ്സായി ഉണങ്ങിചുരുണ്ടിട്ടും ആ മൊകത്ത് എന്തൊരു ഐശ്വര്യം. ഭാര്യ മരിച്ചതോടെ ആരും നോക്കാനില്ലാതായി; ഉള്ളകാലത്ത് ഓളെ കഷ്ടപ്പെടുത്തിയ മനിശനാരിക്കും,, ഇപ്പം മേലൊന്ന് അനക്കാൻപോലും പറ്റുന്നില്ല. തുണി മാറ്റുമ്പോഴും ഡറ്റോളിൽ മുക്കിയ സ്‌പോഞ്ച്‌കൊണ്ട് ദേഹമാസകലം തൊടക്കുമ്പോഴും ചത്തത്‌പോലെ ഒരേ കെടപ്പാണ്. എത്രയെത്ര കുട്ടികളെ വെറപ്പിച്ച മാഷായിരിക്കും,,  എന്നിട്ടിപ്പൊ പഠിപ്പിച്ച കുട്ട്യോള് പോയിട്ട്, പോറ്റിയ മക്കള് പോലും നോക്കാനില്ലാതെ കാർത്തീന്റെ മുമ്പില് ഇങ്ങനെ കെടക്കുന്നു!!!

                   പെട്ടെന്ന് മാഷൊന്ന് ഞെരങ്ങിയോ? അല്ല, എനക്കത് തോന്നിയതാണോ? സ്‌പോഞ്ച് കൊണ്ട് പുറം തൊടച്ചുകൊണ്ട് ഉച്ചത്തിൽ വിളിച്ചു,
“മാഷേ,,, മാഷിന് വേദനിക്കുന്നുണ്ടോ?”
വിളി കേട്ടതു കൊണ്ടായിരിക്കണം കണ്ണുകളിൽ പുതിയൊരു തിളക്കം, അപ്പൊ ആളെ അറീന്ന്‌ണ്ട്. മക്കള് നാട്ട്‌ന്ന് ദൂരെ പോകുമ്പം അച്ഛനെ ആശൂത്രീല് കൊണ്ടാക്കിയതാണ്. കൊറെ പണം അച്ഛന്റെ പേരിലുണ്ട്‌പോലും. ആദ്യോക്കെ നല്ലോണം ബോധം ഉണ്ടായിരുന്നു; കണ്ണു തൊറക്കേം വർത്താനം പറേം ചെയ്യും. ഇപ്പം രാവും പകലും അനക്കമില്ലാണ്ട് ഒറ്റ കെടപ്പ്‌തന്നെ.  പെറ്റപ്പാടുള്ള കുട്ടീനെപോലെ കെടന്നട്‌ത്ത്ന്ന് മലോം മൂത്രോം പോയാലെന്താ,, തുണിമാറ്റാനൊക്കെ കാർത്തി ഒണ്ടല്ലൊ. സോപ്പുവെള്ളത്തിൽ സ്പോഞ്ച് മുക്കിയിട്ട് മേലാകെ തൊടച്ച് വൃത്തിയാക്കിയിട്ട് പൌഡറിടണം. വെലകൂടിയ പൌഡറാ, അല്ലേല് കുരുവന്ന് പൊട്ടിയാല് പഴുത്ത്‌നാറും. പിന്നെ തിന്നാനും കുടിക്കാനും കൊടുക്കുമ്പം സമയം നോക്കി പെഷറിന്റെം ഷുഗറിന്റെം ഗുളികകളും കൊടുക്കണം.

                     ആശൂത്രീലെ വല്യഡോക്റ്ററ് പറഞ്ഞാൽപിന്നെ അതാർക്കും അനുസരിക്കാതിരിക്കാൻ വയ്യ. അത്രക്ക് ഇഷ്ടാണ് അദ്ദേഹത്തെ,, ദൈവം പോലത്തെ മനുഷ്യൻ. അല്ലാണ്ട് ഇടയ്ക്കിടെ വണ്ടീം‌എടുത്ത് പൊറത്ത്‌പോയിട്ട് ചാവാറായ രണ്ടും മൂന്നും ആളുകളെ തേടിപ്പിടിച്ച് കൊണ്ടുവന്ന് അവരെ ശുശ്രൂഷിക്കുമോ? ഈ നാട്ടില് ചാവാറായ മനിശന്മാർക്കാണോ പഞ്ഞം,, ബസ്‌സ്റ്റാന്റിലും തീവണ്ടിയാപ്പീസിലും ഒക്കെപ്പോയി, മേലാകെ പുണ്ണ്‌പിടിച്ച് വയ്യാതെ കിടക്കുന്ന ആണിനേം പെണ്ണിനേം കണ്ടാല്, കോരിയെടുത്ത് ഇവിടെ കൊണ്ടുവന്ന് കുളിപ്പിച്ച് കെടക്കേല് കെടത്തി ചോറും മരുന്നും കൊടുക്കുമ്പം ഡോക്റ്ററ് ദൈവമായി മാറുകയാണ്. ഈ ഭൂമീല് വെളിച്ചം പരക്കുന്നത് ദൈവത്തെപോലുള്ള ഇത്തരം മനിശന്മാര് ഉള്ളതുകൊണ്ടാണ്. ശരിക്കും ഇതിനെ ആസ്പത്രിയെന്നല്ല പറയാ,, ഹോസ്പീസ് എന്നാണ്; എന്നുവെച്ചാൽ ചാവാറായ മനിശന്മാർക്ക് മനസമാധാനത്തോടെ മരിക്കാൻ കഴിയുന്ന ഇടം. ഇവിടെ എത്തിയാ സൊർഗ്ഗം കിട്ടിയ മാതിരിയാണ്; വെല്യ നേഴ്സ് എപ്പഴും പറയും, ‘ഇത് സൊർഗ്ഗമാണ്; പക്ഷെ, കാലൻ കയറുമായി ചുറ്റിലും നടക്കുന്നുണ്ട്‌ന്ന് ഓർമ്മവേണം. ഇടയ്ക്കിടെ അയാള് വാതില് കടന്ന്‌വന്ന് കുടുക്കിടുമ്പോൾ കല്ല്യാണപ്പന്തലിൽ താലികെട്ടാൻ‌പോന്ന പെണ്ണിനെപ്പോലെ സന്തോഷത്തോടെ കഴുത്ത് നീട്ടിക്കൊടുക്കും ഈവിടത്തെ വയസ്സന്മാർ, അത്രക്ക് മനസമാധാനമാണ് അവർക്ക് ഈടെനിന്നും കിട്ടുന്നത്’. 

                      ചാവാനുള്ള നേരം‌നോക്കി കെടക്കുന്ന വയസ്സമ്മാരെം വയസ്സികളെയും നോക്കാനാണെങ്കിൽ എന്നെപ്പോലെ നാടും വീടും ഇല്ലാത്ത കെറേയെണ്ണം ഉണ്ട്. കൊറച്ച്‌കാലം തോന്ന്യപോലെ ജീവിച്ചെങ്കിലും അവസാനം ഈടെ എത്തിയതു നന്നായി. ഒരീസം അഞ്ചാറ് ആണ്‌നായ്ക്കള് കടിച്ച്‌പറിച്ചിട്ട് ചാവാനായേരം റെയിൽ‌പാളത്തിൽ കൊണ്ടിട്ട കാർത്തിനെ തീവണ്ടിവന്ന് അറത്ത്‌മുറിക്കുന്നേന്റെ മുമ്പ് രക്ഷപ്പെടുത്തി ആശൂത്രീല് എത്തിച്ച ഡോക്റ്ററ് എന്റെ ദൈവമാണ്. മരുന്നൊക്കെ വെച്ച്‌കെട്ടി ബോധം വന്നേരം ഒരു ചോദ്യം, ‘നല്ല ഭക്ഷണമൊക്കെ തന്നാൽ ഞാൻ പറയുന്നപോലെ ജോലി ചെയ്ത് ജീവിക്കുമോ’, എന്ന്. നൂറ്‌വട്ടം സമ്മതമാണെന്ന് പറയാൻ തോന്നിയെങ്കിലും തലയാട്ടുക മാത്രം ചെയ്തു. അങ്ങനെ രോഗായിട്ടും വയസ്സായിട്ടും കെടക്കുന്ന മനിശന്മാർക്കിടയിൽ എത്തിയതാണ്. ആദ്യമാദ്യം അടുക്കളയിൽ പണി തന്നിട്ട്, ഇപ്പൊഴ് വയ്യാതെ കെടക്കുന്ന ഓരോ വയസ്സന്മാരെ നോക്കാനുള്ള പണിയാണ്. എന്നാല് ഈ കാർത്തിന്റെ ചരിത്രമൊന്നും ഈട്‌ത്തെ നെഴ്സ്‌മാർക്കും ആയമാർക്കും അറീല്ല. അറിഞ്ഞാൽ ഓറെല്ലാം ചേർന്ന് എന്നെ അടിച്ച് പൊറത്താക്കുമാരിക്കും,,, എനിക്ക് ഡോക്റ്ററേമാൻ പറേന്നപോലെ പണിയെടുത്ത് ജീവിച്ചാമതി.

വല്യ ഡൊക്റ്ററ് വരുന്നുണ്ട്,, അതാരാപ്പാ പിന്നാലെ? ചൂരീദാറിട്ട പെണ്ണും ഒരു കുട്ടിയും ഒണ്ടല്ലൊ! അവരിങ്ങോട്ടാണല്ലൊ കയറിവരുന്നത്,,
ഡോക്റ്റർ അടുത്തുവന്ന് മാഷെ തിരിച്ചും മറിച്ചും പരിശോധിച്ചിട്ട് ഒപ്പരം ഉള്ള പെണ്ണിനോട് ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു. അത്‌ കേൾക്കാത്തമട്ടിൽ അവൾ കിടക്കക്കരികിൽ വന്ന് മാഷെ വിളിച്ചു,
“ഡാഡീ, ഡാഡീ,, ഇത് ഡാഡീന്റെ മോളാണ്,, അഖില; ഡാഡിക്ക് എങ്ങനെയുണ്ട്?”
പലതവണ വിളിച്ചിട്ടും പ്രതികരണമില്ലെന്ന് അറിഞ്ഞപ്പോൾ അവള് ഒപ്പരൊള്ള കൊച്ചിനെ പിടിച്ച് മാഷിന്റെ മുന്നില് നിർത്തീട്ട് പറഞ്ഞു,
“ഡാഡീ, കൊച്ചുമോൻ അപ്പു വന്നിട്ടുണ്ട്; മേനേ അപ്പൂപ്പനെ നോക്ക്,, നിന്റെ ഗ്രാന്റ്പാ”
“മമ്മാ, ദിസ് ഡേർട്ടി ഓൾഡ് മാൻ,,,”
കൂടുതൽ പറയാൻ വിട്ടില്ല, അവന്റെ വായ അമ്മച്ചി മുറുകെപിടിച്ചു.
                        അപ്പോൾ ഇത് മാഷിന്റെ മോളാണ്,, സ്വന്തം തന്തയെ അവസാനമായി കാണാൻ വിമാനത്തിന്ന് എറങ്ങി വന്നതാരിക്കും. ഒരു വെഷമവും വരാതെ അച്ഛനെ നോക്കുന്നുണ്ടെന്ന് ഡോക്റ്ററ് പറഞ്ഞിട്ടും ആ മോളുടെ മൊകത്തിനൊരു തെളിച്ചോല്ലല്ലൊ. എത്ര വെല്യ നെലേലുള്ള ആളായാലും സ്വന്തം അച്ഛൻ മരിക്കാൻ കെടക്കുമ്പം വെശമം കാണില്ലെ? എനക്കാണെങ്കിൽ അച്ഛനാരാണെന്ന് ഒരോർമ്മേം ഇല്ല. ഈ കെടക്കുന്നത് സ്വന്തം അച്ഛൻ തന്നെയാണെന്ന് കണക്കാക്കിത്തന്നെയാ നോക്കുന്നത്.

അല്പസമയം കഴിഞ്ഞ് ഡോക്റ്ററുടെ പിന്നാലെ പൊറത്ത്‌പോയ മോള്, പെട്ടെന്ന് തിരിച്ച്‌വന്ന് എന്റെ ചെവീപറഞ്ഞു,
“എടീ,, നീയെന്ത് കൈവിഷം കൊടുത്തിട്ടാ ഈ വയസ്സനെ പാട്ടിലാക്കിയെ? എല്ലാം തട്ടിയെടുത്ത നീ ആള് കൊള്ളാലൊ”
എത്ര ആലോചിച്ചിട്ടും ആ പറഞ്ഞേന് ഒരെത്തും‌പിടീം എനക്ക് കിട്ടീല്ല. ‘ചാവാൻ കെടക്കുന്ന ഈ വയസ്സനെ പാട്ടിലാക്കിയിട്ട് എനക്കെന്ത് കാര്യം? ഈടെയിപ്പം ആണുങ്ങളല്ലെ പെണ്ണിനെ പാട്ടിലാക്കി പറ്റിക്കുന്നത്. എല്ലാരും കാർത്തീനെ പാട്ടിലാക്കി പറ്റിച്ചിട്ടെ ഉള്ളു; എന്നിട്ടിപ്പൊ,, ഈ വയസ്സനെ? ഓ പണക്കാർക്കെന്തും പറയാമല്ലൊ’.

ആ നേരത്ത് അടിച്ചുവാരാൻ വന്ന സൂസന്നയാണ് സംഗതി പറഞ്ഞത്,
“എടി കാർത്തീ നീയങ്ങ് പണക്കാരി ആവുകയല്ലെ?”
“അതെന്താ സൂസി, എനക്ക് ലോട്ടറി അടിച്ചോ?”
“ആ മോള് അന്യനാട്ടിന്ന് ഓടിവന്നത് എന്തിനാന്നറിയോ?”
“എനക്കൊന്നും അറീല്ല”
“ഈ കെടക്കുന്ന മാഷിന്റെപേരിൽ കൊറേപണം ഇവിടെയുണ്ട് പോലും,,, ചത്താൽ ബാക്കിപണം അവസാനമായി നോക്കിയ ആളിന് കൊടുക്കണമെന്ന് എഴുതിവെച്ചിന്. അവസാനം നോക്കിയതുകൊണ്ട് നിനക്കല്ലെ ആ പണം കിട്ടേണ്ടത്. അന്നേരം നമ്മളെയൊക്കെ മറക്കരുത്”
“അതിന് മോളെന്തിനാ ഓടി വന്നത്?”
“നീയൊരു മണ്ടിപ്പെണ്ണാ, ആ പണം അവൾക്ക് വേണംന്നാ പറേന്ന, നീ കൊടുക്കണ്ടാ”
“അയ്യൊ എനക്ക് പണമൊന്നും വേണ്ട, അതെല്ലാം വെല്യ ഡോക്റ്റർക്ക് കൊടുത്തിട്ട് പറയും, ‘സാറിതെല്ലാം പാവങ്ങളെ നോക്കാനായി ചെലവാക്കിയാ മതീന്ന്’ മരിക്കണവരെ എനക്കിവിടെ നിന്നാമതി”
“ഞാൻപോന്ന്, പിന്നെ ഇതൊന്നും ഞാമ്പറഞ്ഞീന്ന് നീയാരോടും പറേണ്ട”

                       അവസാനകാലത്ത് അച്ഛനെപ്പോലുള്ള ഒരാളെ നോക്കാൻ കഴിയുന്നതുതന്നെ കാർത്തീന്റെ ഭാഗ്യമാണ്. സ്വന്തം അച്ഛനെപറ്റി ചെറുപ്പത്തിൽ പറഞ്ഞുകേട്ട ഒരോർമ്മ മാത്രമേ ഉള്ളു,, ‘ഒറ്റച്ചവിട്ടിന് അമ്മേ കൊന്നത് അയാളാണെന്ന്’. മൂന്നാം ക്ലാസ്സില് പഠിപ്പ് നിർത്തിയ അന്ന് തൊടങ്ങിയ കഷ്ടപ്പാടാണ്, കൊറേക്കാലം തെണ്ടിയിട്ട് ജീവിച്ചു, പിന്നെ എത്രയോ വീടുകളിലെ എച്ചില് കഴുകി ജീവിച്ചു. ഇപ്പൊഴാണ് മനിശന്മാരെപോലെ കാർത്തി ജീവിക്കുന്നത്.
മാഷ് കണ്ണ് തുറന്ന് നോക്കുന്നുണ്ടല്ലൊ,, എന്തോ പറയാനാണെന്ന് തോന്നുന്നു, പാവം ഒച്ച പുറത്തുവരുന്നില്ല,
“മാഷെ കുടിക്കാൻ വെള്ളം വേണോ?”
മുഖം തിരിച്ചല്ലൊ, വെള്ളം വേണ്ടായിരിക്കും, പിന്നെ എന്താവും, മലോം മൂത്രോം കൊറച്ച്‌മുമ്പ് പോയതാണല്ലൊ,
“മാഷ് എന്ത് വേണെങ്കിലും പറഞ്ഞൊ, അത് ചെയ്യാനാണ് കാർത്തി ഈടെ നിക്കുന്നത്”
അയ്യോ,, ഇതെന്താണ് മാഷ് കാർത്തീന്റെ കൈപിടിച്ച് നെഞ്ചത്ത് വെക്കുകയാണല്ലൊ, എന്റെ ദൈവമേ, ചാവാൻ നേരമായീന്ന് തോന്നിയോ? മരിക്കുമ്പം എത്ര വലിയ കൊമ്പത്തുള്ള ആണായാലും പേടീണ്ടാവും‌ന്നാ പറേന്നത്. കൈപിടിച്ച് നെഞ്ചത്തുവെച്ച് സമാധാനമായിട്ട് കെടക്കട്ടെ,,, എനക്കെന്താ തെരക്കുണ്ടോ? ഈടെന്ന് പോയിട്ട് കൊച്ചിനെ കളിപ്പിക്കുന്ന പണിയൊന്നും ഇല്ലേലോ.

                   ‘ഓ ആരൊക്കെയോ നടന്നുവരുന്നുണ്ടല്ലൊ, വല്യ ഡോക്റ്ററോടൊപ്പം അതെപോലുള്ള വേറോരാളും ഉണ്ട്. വേറെ ഏതെങ്കിലും ഡോക്റ്ററായിരിക്കുമോ? ആരായാലും എഴുന്നേൽക്കാം’
അകത്തുവന്ന ആൾ കാർത്തിയെ കാണാത്തമട്ടിൽ പെട്ടെന്ന് മാഷിന്റെ അടുത്ത്‌വന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ട് ഉച്ചത്തിൽ വിളിക്കാൻ തുടങ്ങി,
“അച്ഛാ ഇത് ഞാനാണ്, അച്ഛന്റെ മോൻ ബാലു,,, അച്ഛന് സുഖം തന്നെയാണോ?”
മാഷ് ഭാഗ്യം ചെയ്ത ആളാണ്; അവസാനകാലത്ത് മകനും മകളും വന്നല്ലൊ. എന്നാലും ചോദിക്കുന്നതു കേട്ടില്ലെ, ‘അച്ഛന് സൊകാണോന്ന്!’ കണ്ണും മൂക്കും അറിയാതെ ബോധോല്ലാണ്ട് ചാവാൻ കെടക്കുന്ന തന്തക്ക് സൊകമാണോന്ന്. ദൂരേയുള്ള മക്കൾക്ക് തോന്നും വയസ്സായ അച്ഛനമ്മമാർക്ക് സൊകമെന്ന്! ഇങ്ങനേള്ള ആസ്പത്രീല് കെടക്കുന്ന വയസമ്മാരെ നോക്കാൻ കാർത്തീനെപ്പോലുള്ളവർ ഉള്ളതുകൊണ്ട് അവർക്കിപ്പം പരമസൊകംന്ന്‌ തന്നെ പറയണം. വീട്ടിലാരുന്നെങ്കിൽ കാണാമായിരുന്നു,,,

അച്ഛന്റെ കൈയെപിടിച്ച് ഡോക്റ്ററെ നോക്കിയിട്ട് അയാൾ പറഞ്ഞു,
“ഞാനിപ്പോൾ തിരക്കിട്ട് വന്നത്, എന്റെ ഫാദറെ വീട്ടിലേക്ക് കൊണ്ടുപോവാനാണ്”
“ഹെയ്, വാട്ട് ആർ യൂ ടെല്ലിംഗ്? ഹി ഈസ് ഇൻ ക്രിറ്റിക്കൽ സ്റ്റേജ്”
“എന്ത് ക്രിറ്റിക്കൽ ആയാലും എന്റെ ഫാദർ എന്റെവീട്ടിൽ‌കിടന്ന് മരിച്ചാൽ മതി”
“ഒരു മകന് അങ്ങനെ തോന്നുന്നത് വളരെ നല്ല കാര്യമാണ്, പക്ഷെ”
“ഒരു പക്ഷെയുമില്ല ഡോക്റ്റർ, പെട്ടെന്ന് കടലാസൊക്കെ ശരിയാക്ക്, വീട്ടിലായാൽ ഞാനും ഭാര്യയും ലീവെടുത്ത് അച്ഛനെ നോക്കും. കൊറച്ച് ദിവസത്തെ കാര്യമല്ലെ”
അല്പസമയംമുൻപ് ഇറങ്ങിപ്പോയ മകൾ പെട്ടെന്നാണ് മുറിയിലേക്ക് കടന്നുവന്നത്,
“നീ നോക്കാനോ? നിന്റെ വീട്ടിലായപ്പൊ തിന്നാൻ കൊടുക്കാതെ ഡാഡിയെ പട്ടിണിക്കിട്ട അതേ പെണ്ണ്‌തന്നെയല്ലെ ഇപ്പോഴും നിന്റെ കെട്ട്യോള്,,,”
“അതിപ്പം പറഞ്ഞിട്ടെന്താണ്, സ്വന്തം അച്ഛനെ നോക്കേണ്ടത് ആൺ‌മക്കളുടെ കടമയല്ലെ”
“പെണ്ണായാലും ഞാനാണ് മൂത്തത്, എന്റെ ഡാഡീനെ ഞാൻ നോക്കിക്കോളും, അല്ലെ ഡാഡീ”
“പിന്നെ,,, ചേച്ചിയെങ്ങനെയാ നോക്കുന്നത്? മരിക്കാറായ അച്ഛനെയും കൂട്ടി ഗൾഫിലേക്ക് പോവാനോ?”
“ഡാഡി എങ്ങോട്ടും പോവണില്ല. ഈ റൂമിൽ‌തന്നെ താമസിച്ച്,, എന്റെ ഡാഡീനെ ഞാൻ നോക്കിക്കോളും. ഞാനുള്ളപ്പോൾ മറ്റൊരുത്തിയെന്തിനാ ഡാഡീനെ തൊടുന്നത്?”
ഈ മക്കൾ തന്നെയല്ലെ അച്ഛനെ നോക്കാനാവില്ല എന്നും പറഞ്ഞ് ഇവിടെഎത്തിച്ചത്! ഇപ്പോൾ എന്തൊരു സ്നേഹം!! ഡോക്റ്റർ ഇരുവരെയും നോക്കിയിട്ട് പറഞ്ഞു,
“ഇങ്ങനെ വഴക്കടിക്കുന്നതെന്തിനാ? നിങ്ങളുടെ ഫാദറാണെങ്കിലും ഇദ്ദേഹത്തെ ഇവിടെന്ന് ഡിസ്‌ചാർജ്ജ് ചെയ്യണമോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്”
“എന്റെ ഡാഡീയുടെ അവസാനകാലത്ത് ഒരിറ്റ് വെള്ളം ഒഴിച്ചുകൊടുക്കാൻ മൂത്തവളായ ഞാനല്ലാതെ മറ്റാരാണുള്ളത്? ഡാഡി മരിക്കുന്നതുവരെ ഞാനിവിടെ നിൽക്കും. ഡോക്റ്റർ എന്റെ പേര് എഴുതിവെച്ചൊ,, ഡാഡി തൊണ്ടപൊട്ടിച്ച് ഉണ്ടാക്കിയ പണമാ ഇവിടെയുള്ളത്, അതെന്തിനാ ഏതോ ഒരു തെണ്ടി കൊണ്ടുപോവുന്നത്”
“അങ്ങനെ നീമാത്രം അച്ഛന്റെ പണം തട്ടിയെടുക്കേണ്ട, ഞാനും അച്ഛന്റെമകനാണ്”

                     അപ്പോൾ രണ്ടാളും‌ചേർന്ന് കാർത്തീനെ ഓടിക്കണ്ട പരിപാടിയാണല്ലൊ, എനക്കെന്താ,,,, വേറെ ഏതെങ്കിലും തള്ളേനെയോ തന്തേനെയോ നോക്കാനുള്ള ഡ്യൂട്ടി വല്യഡോക്റ്ററ് തരും, അത്രെന്നെ,,, സ്വന്തം അച്ഛനമ്മമാരെ നോക്കാൻ കഴിയാത്തതിന്റെ കടം കാർത്തി തീർക്കുന്നു. എന്നാലും, വല്യ മാഷായിട്ടും അവരുടെ മക്കളെന്താ ഇങ്ങനെ?
അല്ല മാഷ് അനങ്ങുന്നല്ലൊ,, മക്കൾ പറയുന്നതെല്ലാം കേൾക്കുന്നുണ്ടാവണം. ഓ, വെള്ളം വേണമെന്നല്ലെ ആംഗ്യം കാണിക്കുന്നത്,, അതൊന്നും മക്കള് ശ്രദ്ധിക്കുന്നില്ലല്ലൊ; ഏതായാലും കാർത്തിതന്നെ കൊടുത്തേക്കാം,
മേശപ്പുറത്തുള്ള വാട്ടർ‌ബോട്ടിലിൽനിന്ന് ഗ്ലാസ്സിൽ വെള്ളം നിറച്ചശേഷം വായിലേക്ക് കോരിക്കൊടുക്കാനുള്ള സ്പൂണുമെടുത്ത് കട്ടിലിനരികിലെത്തിയിട്ട് പതുക്കെ പറഞ്ഞു,
“മാഷെ, ഈ കാർത്തിക്ക് പണമൊന്നും വേണ്ട; എല്ലാം മക്കള് കൊണ്ടുപോയ്‌ക്കോട്ടെ, മാഷ് വെള്ളം കുടിക്ക്”
സ്പൂണിൽ ഒഴിച്ച വെള്ളം തട്ടിതെറിപ്പിച്ചത് മകനാണോ? മകളാണോ? വാട്ടർ‌ബോട്ടിൽ വെളിയിലേക്കെറിഞ്ഞ് മക്കൾ ഒന്നിച്ച് അലറി,
“ഇറങ്ങെടി വെളിയിൽ,, തെണ്ടി നടന്നോള് അച്ഛന്റെ പണം തിന്നാനായിട്ട് വന്നിരിക്കുന്നു,, ഞാനാരെയും വിടില്ല, ഡോക്റ്റർക്കെതിരായി കേസ് കൊടുക്കും. എന്റെ അച്ഛനെ നോക്കാൻ തെണ്ടി നടന്നവളെ ഏർപ്പാടാക്കിയെന്ന്”
ഒരുനിമിഷം,,,‌ ശരീരം പിടഞ്ഞ് വായ തുറന്നതിനുശേഷം തല ഒരു വശത്തേക്ക് ചെരിഞ്ഞ് നിശ്ചലമായി കിടക്കുന്ന അച്ഛൻ, മക്കൾ പറഞ്ഞത് കേട്ടിരിക്കാനിടയില്ല.
*******************************************************

***ഹോസ്‌പീസ് : മരണം അടുത്തുതന്നെയുണ്ടെന്ന് ഉറപ്പുള്ള ആളുകളെ പരിചരിക്കുന്ന ഇടം. വൻ‌നഗരങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾ ഉണ്ട്.

7/2/14

പുത്തൻ‌പുരയിൽ ഗോവിന്ദൻ മാസ്റ്റർ


                     വീട്ടിൽനിന്ന് എട്ട്‌കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ബസിറങ്ങിയ ഞാൻ ചുറ്റുംനോക്കി. യാത്രക്കിടയിൽ കാണാറുള്ള സ്ഥലമാണെങ്കിലും ആകെയൊരപരിചിതത്വം. അറിയാത്ത വഴിയിലൂടെ അന്വേഷിച്ചുപോവാൻ സാധാരക്കാരന്റെ വാഹനമായ ഓട്ടോയുടെ ചക്രത്തിന്റെ പാടുപോലും അവിടെ കാണാനില്ല. വെറും പത്തുമിനിട്ട് നടന്നാൽ അവിടെ എത്തിച്ചേരുമെന്ന് എനിക്കറിയാം. അല്പനേരം ചിന്തിച്ചിട്ട് റോഡിന്റെ എതിർ‌വശത്തുള്ള പാതയിലൂടെ ഞാൻ നടന്നു. ഇരുവശത്തും കോൺക്രീറ്റ് മാളികകൾ,,, ആരോട് ചോദിച്ചാലാണ് വഴി പറഞ്ഞുതരിക,,,

                    അല്പസമയം നടന്നപ്പോൾ ഗ്രാമീണ അന്തരീക്ഷത്തിൽ എത്തിച്ചേർന്നു. കുട്ടിക്കാലത്ത് ഒരുതവണ ഈവഴി വന്നപ്പോൾ വിശാലമായ നെൽ‌വയലിന്റെ വരമ്പിലൂടെ വെള്ളത്തിൽ ചവിട്ടാതെ നടന്നത് ഓർമ്മയുണ്ട്. ഇപ്പോൾ നെൽവയൽ അപ്രത്യക്ഷമായിട്ട് പകരം മാനം‌മുട്ടുന്ന തെങ്ങുകളാണ്. നടന്നുകൊണ്ടിരിക്കെ വലിയൊരു പുളിമരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ വഴി മൂന്നായി പിരിഞ്ഞിരിക്കുന്നു! അതിൽ ഇടതുവശത്തെ വഴിയെ പോവാൻ തീരുമാനിച്ച് മുന്നോട്ട് നടന്നു. വഴി ചോദിച്ചുപോവാൻ ആരേയും കാണുന്നില്ലല്ലൊ!!! എനിക്ക് എന്റെവഴി,,,

                     പരിസരം നിരീക്ഷിച്ച് നടന്നപ്പോൾ വഴി രണ്ടായി മാറി,, ഇനിയെങ്ങോട്ട് പോകും? ചുറ്റും നോക്കിയപ്പോൾ സമീപത്തെ വീടിന്റെ പിൻ‌വശത്തെ പൈപ്പിനടുത്ത് തുണി കഴുകിക്കൊണ്ടിരിക്കുന്ന വൃദ്ധയെ കണ്ടു. അവരോട് വഴിചോദിക്കാൻ തീരുമാനിച്ചു,
“പുത്തൻപുരയിൽ ഗോവിന്ദൻ മാസ്റ്ററുടെ വീട് ഇവിടെ അടുത്താണോ?”
“അയ്യോ, മാഷിന്റെ വീട് ഇവിടെയല്ലല്ലൊ; റോഡീന്ന് നടന്നുവരുമ്പം പുളീന്റെ ചോട്ടിലെത്തിയാൽ നേരെ വലത്തോട്ട് പോയാൽ മതി. ആരോട് ചോയിച്ചാലും പറഞ്ഞുതരും. പിന്നെ നിങ്ങള്
കൂടുതൽ കേൾക്കാതെ ഞാൻ തിരികെ നടന്നു. പുളിമരത്തിനടുത്തെത്തിയപ്പോൾ വലത്തെവഴി ഏതാണെന്ന് ഉറപ്പു വരുത്തിയിട്ട് നേരെയങ്ങോട്ട് നടക്കാനാരംഭിച്ചു.

                     അങ്ങനെ നടക്കുമ്പോഴാണ് ചൂരീദാർ അണിഞ്ഞ ഒരു ചെറുപ്പക്കാരി എനിക്കുമുന്നിലായി നടക്കുന്നത് കണ്ടത്. ഇത്തിരി വേഗത്തിൽനടന്ന് അവളോടൊപ്പം എത്തിയിട്ട് ചോദിച്ചു,
“മോളേ, പുത്തൻപുരയിൽ ഗോവിന്ദൻ മാസ്റ്ററെ പരിചയമുണ്ടോ? എനിക്കവിടെ പോവേണ്ടതാണെങ്കിലും വഴി അറിയില്ല”
“ഗോവിന്ദൻ മാസ്റ്റർ?,,, റിട്ടയേർഡ് ഹെഡ്മാസ്റ്റർ?,,, ദിനേശന്റെ അച്ഛൻ,,,”
“അതെ അവർ തന്നെ; അവരെ വീടൊന്ന് കാണിച്ചു തരാമോ?”
“എനിക്ക് അതുവഴിയാ പോവേണ്ടത്,,, കാണിച്ചുതരാം”
                   കൂടുതലൊന്നും സംസാരിക്കാതെ മൂന്നുമിനുട്ട് നടന്നപ്പോൾ വലതുവശത്തെ വിശാലമായ പറമ്പിന്റെ മദ്ധ്യഭാഗത്തുള്ള ഓടുമേഞ്ഞ ഇരുനിലവീട് ചൂണ്ടിക്കാണിച്ചിട്ട് അവൾ പറഞ്ഞു,
“ഇതാണ് വീട്,,, അദ്ദേഹം നിങ്ങളെ പഠിപ്പിച്ചതാണോ? ഇങ്ങനെ വീട് അന്വേഷിച്ചു വരാൻ‌മാത്രം മാഷ് നിങ്ങളുടെ ആരാണ്?”
“അദ്ദേഹം എന്റെ അമ്മാവനാണ്,,, അമ്മയുടെ മൂത്ത സഹോദരൻ,,,” 
********************************************


പിൻ‌കുറിപ്പ്:
ഇടവേളക്കുശേഷം ഒരു കഥ പോസ്റ്റ് ചെയ്യുകയാണ്.
വായനക്കാർക്ക് ഇത് കഥയാവാം,,, കണ്ണൂർ നർമവേദി പ്രസിദ്ധീകരിക്കുന്ന നർമഭൂമിയിൽ ഇത് നർമമാണ്.
എന്നാൽ ഇതൊരു അനുഭവമാണ്,,, അമ്മായിഅമ്മ പോരിൽനിന്നും നാത്തൂൻ‌പോരിൽനിന്നും രക്ഷപ്പെട്ട അമ്മാവന്റെ വീടന്വേഷിച്ച് ഒരു മരുമകളുടെ യാത്ര,, അക്ഷരങ്ങളുടെ ലോകത്ത് കൈപിടിച്ചുയർത്തി ഇവിടെ എത്താൻ കാരണമായ അമ്മാവന്റെ വീടന്വേഷിച്ച് ഏതാനും വർഷം മുൻപ് ഞാൻ നടത്തിയ യാത്ര,,,
മരിച്ചുപോയ അമാവന്റെ ഓർമ്മക്കു മുന്നിൽ ‘കഥയല്ലിത് അനുഭവം’ സമർപ്പിക്കുന്നു***

1/1/14

ഗൃഹപാഠം


       
          വരാന്തയിൽ‌നിന്ന് മുറ്റത്തിറങ്ങിയപ്പോൾ മുത്തച്ഛനും കൊച്ചുമകൾക്കും അതിയായ സന്തോഷം തോന്നി. ചരൽ‌മണ്ണിൽ ചവിട്ടിക്കൊണ്ട് കാലുകൾ ഓരോന്നായി മുന്നോട്ട്‌വെക്കുന്ന മൂന്നുവയസ്സുകാരിയുടെ കണ്ണിലെ കുസൃതികൾ അയാൾക്ക് വായിക്കാൻ കഴിഞ്ഞു. തൊടിയിലെ കാട്ടുപൂക്കളിൽ‌നിന്നും തേൻ‌കുടിക്കാനായി വന്ന പൂമ്പാറ്റകൾ വട്ടമിട്ടുപറന്ന് അവരെ സ്വാഗതമരുളിയനേരത്ത് ഉച്ചവെയിൽ ഉണ്ടായിട്ടും തലക്കുമുകളിൽ കുടവിടർത്തി നിൽക്കാൻ നാട്ടുമാവുള്ളതിനാൽ ചൂട് അറിഞ്ഞതേയില്ല. കാറ്റും വെളിച്ചവും അറിഞ്ഞുകൊണ്ട് മുത്തച്ഛന്റെ കൈപിടിച്ച് നടക്കുന്ന കുഞ്ഞ് അവളുടെ ഭാഷയിൽ പലതും പറയുകയാണ്.
“അപ്പാപ്പാ,, യ്ക്ക് പൂവേണം”
“മോളെ അതൊന്നും നീ പറിക്കേണ്ട, നിന്റെ അമ്മക്ക് ഇഷ്ടാവില്ല”
“അത് നല്ല പൂവാ,, ഞാമ്പറിക്കും”
“അയ്യോ മോളെ,, നമ്മളെ രണ്ടാളേം നിന്റമ്മ വഴക്കുപറയും”
“ഈ അമ്മ,, എന്നാലും, യ്ക്ക് പൂ,,,”
കൈപിടിച്ച് മുന്നോട്ട് നടക്കുന്ന കുഞ്ഞിനോടൊപ്പം എത്താൻ അയാൾ വളരെ പ്രയാസപ്പെട്ടു.
“മോളേ, എനിക്ക് വയ്യാ,,,”
അവൾ പെട്ടെന്ന് നടത്തം നിർത്തിയിട്ട് പറഞ്ഞു,
“യ്ക്ക് പൂ മേണ്ട,, അമ്മ ഇപ്പവരും”
                   ഉച്ചഭക്ഷണം ഉണ്ടാക്കുന്ന തിരക്കിനിടയിൽ അമ്മക്ക് മകളെ ശ്രദ്ധിക്കാൻ സമയം കാണാറില്ല. ആനേരത്ത് കൊച്ചുമകൾ മുത്തച്ഛനെ സമീപിക്കും; അദ്ദേഹം അവൾക്ക് കഥ പറഞ്ഞുകൊടുക്കും. മകൾ മുത്തച്ഛനെ സമീപിക്കുന്നതും ഇടക്ക് വരാന്തയിലൂടെ കൈപിടിച്ച് നടക്കുതും അയാളുടെ മകൾക്ക് തീരെ ഇഷ്ടമല്ല.
അവർ നടത്തം മതിയാക്കി വരാന്തയിലേക്ക് കയറാനൊരുങ്ങി,
“മോളേ നമുക്കിനി നാളെ നടക്കാം”
“ഈ അപ്പാപ്പനെപ്പഴും ഇങ്ങനെയാ,,, കളിക്കാൻ വരാതെ”

               ഇളം‌കാറ്റ് അവരെ തഴുകി മുന്നോട്ടുപോവുന്നതിനിടയിൽ ഏതാനും പഴുത്ത ഇലകൾ മുന്നിൽ പൊഴിഞ്ഞുവീണു; പെട്ടെന്ന് കൊച്ചുമകൾ പറഞ്ഞു,
“അപ്പാപ്പാ എലകള്, ഇത് ഞാനെടുത്തോട്ടെ”
ഇലകൾ ഓരോന്നായി എടുത്ത് അവൾ അയാൾക്ക് നൽകി. അതിലൊന്ന് കീറിയെടുത്ത് ചുരുട്ടിക്കൊണ്ട് മുത്തച്ഛൻ പറഞ്ഞു,
“പണ്ടുകാലത്ത് ഇതുകൊണ്ടാണ് നമ്മൾ പല്ലുതേച്ചിരുന്നത്; മോള് കേട്ടിട്ടുണ്ടോ?, പഴുത്ത മാവിന്റിലകൊണ്ടു തേച്ചാൽ പുഴുത്ത പല്ലും കളഭം മണക്കും”
പൊട്ടിച്ചിരിച്ചുകൊണ്ട് ഓരോ ഇലകളായി എടുക്കുമ്പോൾ അവൾ പറഞ്ഞു,
“ഈ അപ്പാപ്പ പറേന്നതൊന്നും മോള് കേട്ടിട്ടില്ല”
മോള് കേട്ടിട്ടില്ലെങ്കിലും അതെല്ലാം കേട്ടുകൊണ്ടാണ് കൊടുങ്കാറ്റുപോലെ അവൾ വന്നത് അയാളുടെ മകൾ,
“എന്റെ കണ്ണുതെറ്റിയാൽ വൃത്തിയില്ലാത്ത കിഴവന്റെകൂടെ കളിക്കാൻ പോകും, അസത്ത്”
വാക്കുകളോടൊപ്പം അടിയും കിട്ടിയപ്പോൾ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി,
“അപ്പാപ്പാ,,, അമ്മെയെന്നെ അടിക്കുന്നേ,,,”
നിസ്സഹായനായി നോക്കിയിരിക്കാൻ മാത്രം വിധിക്കപ്പെട്ട അയാളുടെ ദയനീയാവസ്ഥ കണ്ടപ്പോൾ തളിരിലകൾക്ക് ഒന്നും മനസ്സിലായില്ല. ആ നേരത്ത് മാവിന്റെ കൊമ്പിലിരുന്ന് പൊട്ടിച്ചിരിക്കുന്ന പച്ചിലകളുടെ പരിഹാസം കാണാനാവതെ പഴുത്ത ഇലകൾ കണ്ണടച്ചു.
******************************************

പിൻ‌കുറിപ്പ്:
‘ഗൃഹപാഠം’ സീനിയർ സിറ്റിസൺ ഫോറത്തിന്റെ വയോജനശബ്ദത്തിൽ പ്രസിദ്ധീകരിച്ചതാണ്. ഇന്നത്തെ വയോജനങ്ങളുടെ നിസ്സഹായ അവസ്ഥ ചിത്രീകരിക്കുന്ന ഈ കഥ, പുത്തൻ തലമുറക്ക് വൃദ്ധന്മാരോടുള്ള മനോഭാവം വിളിച്ചറിയിക്കുന്നതാണെന്ന് വായനക്കാർ ചിന്തിക്കും. എന്നാൽ ഇതൊരു കഥയായി ഞാൻ എഴുതിയിട്ടുണ്ടെങ്കിലും ഇത് കഥയല്ല,,, അനുഭവമാണ്. ന്യൂ ജനറേഷൻ അനുഭവമല്ല, 50 വർഷം മുൻപ് എനിക്കുണ്ടായ അനുഭവം. ഇതിലെ കൊച്ചുകുഞ്ഞ് ഞാൻ തന്നെയാണ്,,, വൃദ്ധനായ മുത്തച്ഛനൊടൊപ്പം മകളെ,,, എന്നെ,,, കണ്ടാൽ, എന്റെ അമ്മ എന്നെ അടിക്കുകയും വഴക്ക് പറയുകയും ചെയ്യും. അതിന്റെ ഓർമ്മയിൽ എഴുതിയതാണ് ഇങ്ങനെയൊരു കഥ. പുതുതലമുറയിലെ മക്കൾ വൃദ്ധന്മാരെ സംരക്ഷിക്കുന്നില്ലെന്ന് പത്രങ്ങളും ചാനലുകളും വിളിച്ചുപറയുന്നുണ്ടെങ്കിലും അതെല്ലാം പുത്തൻ തലമുറയുടെ ദോഷമാണെന്ന് പറയാൻ പറ്റില്ല. അവഗണനയും പീഢനങ്ങളും  എല്ലാകാലത്തും ഉണ്ടായിരുന്നു. അന്നത്തെ ആ മകൾ,,, എന്റെ അമ്മ,,, കാര്യമായ പ്രശ്നമൊന്നും ഇല്ലാതെ ഈ കഥയെഴുതുന്ന നേരത്ത് എന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്ന കുടുംബത്തിൽ സ്വന്തം അച്ഛനെ വെറുക്കാൻ കാരണമെന്താണെന്ന് അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല, ഇനി ചോദിക്കുകയും ഇല്ല.
ആനപ്പുറത്ത് കയറിയ ഓർമ്മക്കുറിപ്പ് എഴുതിയപ്പോൾ പലരും ചോദിച്ചു, ‘ഇതെല്ലാം എങ്ങനെ ഓർമ്മിക്കുന്നു?’, എന്ന്. ഇത് ഏറ്റവും പഴയ ഓർമ്മയിലെ ഹാർഡ്‌ഡിസ്ക്ക് ചികഞ്ഞപ്പോൾ കിട്ടിയതാണ് ഇങ്ങനെയൊരു കഥ, അല്ല സംഭവം.

എല്ലാവർക്കും പുതുവർഷാശംസകൾ,,,