“മിനിയുടെ കഥകളുടെ ലോകം”
എന്റെ മനസ്സില്‍ തോന്നുന്നത് കുറിച്ചിടാന്‍ ഒരിടം. ഇത് മിനിക്കഥയല്ല.മിനിയുടെ കഥകളുടെ ഒരു ലോകമാണ്. ...mini//മിനി
8/30/09
3. കല്ല്യാണം കലങ്ങും (കലക്കും) വഴികള്‍
പെണ്ണുകാണാന്‍ ആദ്യം പയ്യനും സുഹൃത്തുക്കളും വന്നു, അവര്‍ക്ക് പെണ്ണിനെ ഇഷ്ടമായി. പിന്നെ പയ്യന്റെ വീട്ടുകാരും ബന്ധുക്കളും വന്നു, അവര്‍ക്കും പെണ്ണിനെ ഇഷ്ടമായി. ഇപ്പോള്‍ പയ്യന്റെ ബന്ധുക്കളും രണ്ട് അയല്‍വാസികളും ചേര്‍ന്ന് എട്ടുപേര്‍ വന്നത്, പെണ്ണിനെ അവര്‍ ഇഷ്ടപ്പെട്ടതുകൊണ്ട് കല്ല്യാണം ഏകദേശം തീരുമാനിക്കാനാണ്.
…
മകള്‍ക്ക് ഇത്രയും നല്ല ആലോചന വന്നതില്‍, അവളുടെ അച്ഛനാണ് ഏറ്റവും സന്തോഷിച്ചത്. ഇതുവരെ മകളെ പെണ്ണുകാണാന്‍ വന്നവരൊന്നും പിന്നിടൊരു തവണ ആ വീടിന്റെ പടികയറി വന്നിട്ടില്ല. സെന്‍ട്രല്‍ സ്ക്കൂളില്‍ പഠിച്ച് ഡിഗ്രിയും പീജിയും കഴിഞ്ഞവളാണങ്കിലും ഇതുവരെ അവള്‍ക്ക് ഒരു ജോലി ലഭിച്ചിട്ടില്ല. പിന്നെ വലിയൊരു പോരായ്മ മകളുടെ സൌന്ദര്യമാണ്. മൂത്ത മകള്‍ അമ്മയെപോലെ വെളുത്ത് സുന്ദരിയാണ്. അവളുടെ കല്ല്യാണം പെട്ടെന്ന്തന്നെ കഴിഞ്ഞ്, ഇപ്പോള്‍ ഭര്‍ത്താവും മക്കളുമൊത്ത് ഗള്‍ഫിലാണ്. ഇളയ മകളും മകനും അച്ഛനെപോലെ കറുത്ത് മെലിഞ്ഞവരാണ്. ഏതായാലും ബാംഗ്ലൂരില്‍ എഞ്ചിനീയറായ സുന്ദരനായ ഒരു പയ്യനെ മരുമകനായി കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്.
…
ചായകുടിച്ചശേഷം ചെറുക്കന്റെ കാരണവര്‍ എല്ലവരെയും പരിചയപ്പെടുത്തി. കൂട്ടത്തില്‍ ഒരുത്തന് പെങ്ങളുടെ ഭര്‍ത്താവാണ്; അയാള്‍ കണ്ണൂര്‍ക്കാരനല്ല എന്ന് സംഭാഷണത്തില്‍ നിന്നും മനസ്സിലായി. ‘മകളെ ഇഷ്ടപ്പട്ടു, ഇനി അടുത്ത ഒരു ദിവസം പെണ്‍വീട്ടുകാര്‍ വന്ന് അഭിപ്രായം അറിയിക്കണം’, ഇതുകേട്ടതോടെ അച്ഛന് മാത്രമല്ല; അമ്മയും മകളും കൂടി സന്തോഷിച്ചു.
…
എല്ലാം തീരുമാനിച്ച് എല്ലാവരും എഴുന്നേറ്റ് പിരിയാന്‍ നേരത്താണ് അളിയന് ഒരു കാര്യം പറഞ്ഞത്; “ഇവിടെ വരുമ്പോള്‍ എന്നോട് ഒരു കാര്യം പ്രത്യേകം ചോദിക്കാന്‍ പറഞ്ഞു, പെണ്ണിന് സ്വര്‍ണ്ണം ധാരാളം കാണുമെന്നറിയാം. എന്നാലും അത് എത്രയുണ്ടെന്ന് അറിയണം. പിന്നെ പെണ്ണിന്റെ ഷേയര് കല്ല്യാണത്തിനു മുന്‍പ് തന്നെ പണമായി കൊടുക്കണമെന്നും അളിയന് ആവശ്യപ്പെട്ടിട്ടിണ്ട്”.
.
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പെണ്ണിന്റെ അച്ഛന് പറഞ്ഞു, “എന്റെ മകളുടെ കാര്യമല്ലെ, സ്വര്‍ണ്ണം നൂറ് മതിയോ? പിന്നെ പണം എത്ര ലക്ഷമാണെന്ന് പറഞ്ഞാല്‍ തരാം”.
അപ്പോഴേക്കും അമ്മയോടൊപ്പം അകത്തുപോയ മകള്‍ മുന്നില്‍ ചാടിവീണു; “ഇവരെന്താ എനിക്ക് വിലപറയാന്‍ വന്നതാണോ? ചായകുടി കഴിഞ്ഞവര്‍ പോയിക്കോട്ടെ. ഇത്രയും വിവരമില്ലാത്തവന് എഞ്ചിനീയറായാലും എനിക്ക് വേണ്ട”.
.
വന്നവരെല്ലാം ഒന്നും മിണ്ടാതെ യാത്രയായി. പെണ്ണിന്റെ അച്ഛന് അപ്പോള്‍ ഒരു കാര്യം തിരിച്ചറിഞ്ഞു; ‘ഭൂമി കറങ്ങുന്നത് സൂര്യന് ചുറ്റുമല്ല, തനിക്ക് ചുറ്റുമാണെന്ന്’.
8/26/09
2. ജനറേഷന് ഗ്യാ......പ്പ്.
പതിവുപോലെ അന്ന് വൈകുന്നേരവും ഉള്‍നാടന്‍ പ്രദേശത്തു നിന്ന് പട്ടണത്തിലേക്ക് പോകുന്ന ബസ്സില്‍, സ്ക്കൂളിന്റെ മുന്നില്‍ നിന്നാണ് ടീച്ചറായ ഞാന്‍ കയറിയത്. ബസ്സില്‍ വലിയ തിരക്കില്ല. ഇരിപ്പിടം കിട്ടാത്ത നാല് സ്ത്രീകളുടെ കൂടെ ഞാനും കൂടിയപ്പോള്‍ ബസ്സിന്റെ ഒഴുക്കിനനുസരിച്ച് ആടിനില്‍ക്കുന്നവര്‍ അഞ്ച്പേര്‍. കൂടുതല്‍ ആളുകളും കണ്ണൂര്‍ ടൌണില്‍ സായാഹ്നഷോപ്പിങ്ങ് നടത്താനിറങ്ങിയവരാണ്.
ഓ, ഒരു ആറാമന്‍ കൂടിയുണ്ട്; അത് വളരെ ചെറിയ മൂന്നു വയസ്സുകാരനായതിനാല്‍ വിട്ടുപോയതാണ്. അമ്മയുടെ ചൂരിദാറിന്റെ ഷാള്‍ പിടിച്ച് അവന് ‘നിന്ന്‘ പരാതി പറയുകയാണ്.
ബസ്സില്‍ ഇരിക്കാന്‍ കഴിയാത്തതിലുള്ള പരാതിമുഴുവന്‍ അവന്റെ കുഞ്ഞുഭാഷയില്‍ അമ്മയുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. എന്നാല്‍ ചെറുപ്പക്കാരിയായ അമ്മ അതൊന്നും കേള്‍ക്കാത്ത മട്ടില്‍ നില്ക്കുന്നു.
ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പയ്യന് അടുത്ത ഘട്ടത്തിലേക്ക് കടന്നു. അമ്മയുടെ കയ്യില്‍ നുള്ളാനും കടിക്കാനും തുടങ്ങി.
അതോടെ അവള് ആകെ അസ്വസ്ഥതയോടെ ചുറ്റുപാടും നോക്കി. വനിതാസംവരണം ലഭിച്ച ഒരു വനിത പോലും ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കാന്‍ ഭാവമില്ല. അല്പം ഒതിങ്ങിയിരിക്കാന്‍ പറഞ്ഞ്, മകനെ അവിടെയിരുത്താന്‍ അവളുടെ ആത്മാഭിമാനം സമ്മതിച്ചില്ല. ‘ഈ കുഞ്ഞിനും എനിക്കും വേണ്ടി ഇത്ര വലിയ ബസ്സില്‍ ഇരിക്കുന്ന ആര്‍ക്കെങ്കിലും ദയ തോന്നി എഴുന്നേറ്റ് സീറ്റ് തന്നുകൂടെ’ എന്ന് അവള് ചിന്തിച്ചു.
അവളുടെ ദേഷ്യം മുഴുവന്‍ തീര്‍ക്കാനായി കൊച്ചുകുട്ടിയുടെ കൊച്ചുകവിളില്‍ ചെറുതായി ഒന്നു നുള്ളി. അതോടെ കുട്ടി കരയാന്‍ തുടങ്ങി. റിസര്‍വേഷന്‍ സീറ്റില്‍ അമര്‍ന്നിരിപ്പുള്ള സ്ത്രീകള്‍ കുട്ടിയുടെ കലാപ,പരിപാടിക്കു മുന്നില്‍ കണ്ണും കാതും അടച്ച് ഇരുട്ടാക്കി.
എല്ലാം കണ്ടുകൊണ്ടിരിക്കുന്ന, സമീപ സീറ്റിലിരിക്കുന്ന; ഒരു വൃദ്ധന്- ആ ബസ്സില്‍ ഏറ്റവും പ്രായമുള്ള യാത്രക്കാരന് – കുട്ടിയെ വിളിച്ചു;
“കരയാതെ മോനിങ്ങു വാ, ഇവിടെയിയിരിക്ക്”
പെട്ടെന്ന് ആ കുഞ്ഞു വായില്‍ നിന്നും പുറത്തു വന്ന വലിയ വാക്കുകള്‍ കേട്ട് ബസ്സ് മുഴുവന്‍ ഞെട്ടി;
“നീ പോടാ പട്ടീ…”
മകന്റെ വായില്‍ നിന്നും കൂടുതല്‍ സാഹിത്യം പുറത്ത് വരാതിരിക്കാന്‍ അമ്മ അവന്റെ വായ പൊത്തി. കണ്ണൂരിലെത്തുന്നതു വരെ മകന്റെ വായ തുറക്കാന്‍ ആ അമ്മ അനുവദിച്ചില്ല.
8/24/09
1. ആകാശം ഭൂമിയോട് പറഞ്ഞത് ?
പണ്ട് പണ്ട് പ്രപഞ്ചം ഉണ്ടാകുന്നതിനു മുന്‍പ്; അന്ന് ആകാശവും ഭൂമിയും ഉണ്ടായിരുന്നില്ല. എങ്ങും ഊര്‍ജ്ജം മാത്രം. അങ്ങനെ കാലം കുറേ കഴിഞ്ഞപ്പോള്‍ ഊര്‍ജ്ജത്തില്‍ നിന്ന് കൊച്ചുകൊച്ചു പ്രപഞ്ചങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി.
അങ്ങനെ അനന്തമായ ശൂന്യതയില്‍ കാക്കത്തൊള്ളായിരം പ്രപഞ്ചം കറങ്ങിത്തിരിയാന്‍ തുടങ്ങി. കാലം കടന്നുപോകവെ കറങ്ങികൊണ്ടിരിക്കുന്ന പ്രപഞ്ചങ്ങള്‍ക്ക് ബോറടിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ കൂടിയിരുന്ന് ചിന്തിക്കാന്‍ തുടങ്ങി.
…
എന്ത് ചെയ്യും?...
കൂട്ടത്തില്‍ ഒരു ചിഹ്നപ്രപഞ്ചം പരിഹാരം കണ്ടുപിടിച്ചു. “മനുഷ്യനെ നിര്‍മ്മിക്കുക“
“മനുഷ്യനെയോ! അതെങ്ങനെ?” മറ്റുപ്രപഞ്ചങ്ങള്‍ ചോദിച്ചു.
“അത് എനിക്കറിയാം” കൂട്ടത്തില്‍ വലിയവന്‍ പറഞ്ഞു.
“എങ്ങനെ?” മറ്റുള്ളവര്‍ വലിയവനോട് ചോദിച്ചു.
“ആദ്യം ഒരു ഭൂമിയെ കണ്ടുപിടിക്കുക. പിന്നെ അവിടെ ജീവികളെ ഉണ്ടാക്കുക. ഒടുവില്‍ മനുഷ്യനെയും”.
“പിന്നെയോ?” കൂട്ടത്തില്‍ ചെറിയവന് ചോദിച്ചു.
“എടാ, തോക്കില്‍ കയറി വെടിവെക്കല്ല” വലിയവന്‍ വലുതായ ദേഷ്യം വന്നു. “മനുഷ്യന് വന്നാല്‍ പിന്നെ ആരും ഒന്നും ചെയ്യണ്ട. എല്ലാം അവന്‍തന്നെ ചെയ്തുകൊള്ളും”.
“അപ്പോള്‍ നമ്മുടെ ഈ ബോറടി എങ്ങനെ ഒഴിവാകും?” ഒരുത്തന് സംശയമായി.
“അതോ; മനുഷ്യന് ഭൂമിയില്‍ നിറഞ്ഞാല്‍ അവന്റെ ഓരോ ചലനങ്ങളും നമ്മള് എല്ലാവരും നോക്കിയിരിക്കേണ്ടി വരും. ഒടുവില്‍ ആകാശവും ഭൂമിയും ഒന്നാവുന്ന കാലത്ത് ഈ പ്രപഞ്ചം മുഴുവനായി അവന് നശിപ്പിച്ചു കൊള്ളും”.
അങ്ങനെ എല്ലാ പ്രപഞ്ചങ്ങളും വളരെ സന്തോഷത്തോടെ ചായ കുടിച്ച് പിരിഞ്ഞു.
...
കഥകള്‍ എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആകാശം ഭൂമിയെ നോക്കി.
‘അവള് സുഖമായി ഉറങ്ങുകയാണ്; ആകാശവും ഭൂമിയും ഒന്നാവുന്ന കാലത്തെ സ്വപ്നം കാണാനായി കൊതിച്ച് ഭൂമി ഉറങ്ങുകയാണ്’.
Subscribe to:
Posts (Atom)